ലണ്ടൻ: 2000-ത്തിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരയ്ക്കിടെ നടന്ന ഒത്തുകളി കേസിലെ പ്രതി സഞ്ജീവ് ചൗളയെ ഇന്ത്യക്ക് കൈമാറാൻ ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്. വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ യു.കെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് അന്തിമ തീരുമാനമെടുക്കും. ബ്രിട്ടീഷ് പൗരത്വമുള്ള സഞ്ജീവ ചൗളയെ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് 2016-ൽ ഇന്ത്യ ബ്രിട്ടനെ സമീപിച്ചിരുന്നു. എന്നാൽ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി ഇന്ത്യയുടെ വാദം തള്ളുകയായിരുന്നു. പിന്നീട് ഹൈക്കോടതിയെ സമീപിച്ച ഇന്ത്യക്ക് അനുകൂലമായ വിധി വന്നു. തുടർന്ന് വീണ്ടും വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയെ ഇന്ത്യ സമീപിക്കുകയായിരുന്നു. 1996 വരെ ഇന്ത്യയിലുണ്ടായിരുന്ന ചൗള ബിസിനസ് വിസയിലാണ് രാജ്യം വിട്ടത്. ഒത്തുകളിയിൽ ഉൾപ്പെട്ടതോടെ 2000-ത്തിൽ ഇന്ത്യ ഇയാളുടെ പാസ്പോർട്ട് റദ്ദാക്കി. എന്നാൽ 2005-ൽ ചൗള യു.കെ പാസ്പോർട്ട് സമ്പാദിക്കുകയായിരുന്നു. 2016-ൽ ലണ്ടനിൽവെച്ച് ചൗള അറസ്റ്റിലായതോടെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ തന്നെ നാടുകടത്തരുതെന്നും ഇന്ത്യയിലെ ജയിലുകളിൽ മതിയായ സൗകര്യമില്ലെന്നും വാദിച്ച് ചൗള പിടിച്ചുനിന്നു. 2018 നവംബറിൽ ചൗളയുടെ വാദങ്ങൾ തള്ളിയ ഹൈക്കോടതി തിഹാർ ജയിൽ സുരക്ഷിതമാണെന്നും അവിടേക്ക് ചൗളയെ അയക്കുന്നത് അപകടകരമല്ലെന്ന് വിധിക്കുകയും ചെയ്തു. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ലെഗ്ഗാറ്റ്, ഡിംഗമാൻസ് എന്നിവർ ചൗളയുടെ വാദം തള്ളുകയായിരുന്നു. വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ കേസിൽ വാദം തുടരുന്നതിനിടയിലാണ് ചൗളയുടെ കേസിൽ വിധി വന്നത്. ഇതോടെ വിജയ് മല്യക്കും തിരിച്ചടിയേറ്റു. 2000-ത്തിൽ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഹാൻസി ക്രോണ്യ, ഇന്ത്യൻ താരങ്ങളായ മുഹമ്മദ് അസ്ഹറുദ്ദീൻ, അജയ് ജഡേജ തുടങ്ങിയവർ ഉൾപ്പെട്ട ഈ ഒത്തുകളി ഏറെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ 2002-ൽ ഹാൻസി ക്രോണ്യ കൊല്ലപ്പെട്ടു. അജയ് ജഡേജയ്ക്കും അസ്ഹറുദ്ദീനും വിലക്ക് ലഭിക്കുകയും ചെയ്തു. Content Highlights: UK Court Clears Extradition Of Match Fixing Accused Sanjeev Chawla
from mathrubhumi.latestnews.rssfeed http://bit.ly/2LVzKEv
via
IFTTT
No comments:
Post a Comment